Thursday, April 10, 2014

വല്ല്യുപ്പ














ല്ലിമ്മാരത്തെ തൊടിയില്‍
വെയിലത്ത് കളിച്ചുനടന്നിരുന്ന
വേനലവധിക്കാലത്താണ്
വല്ല്യൂപ്പയെ
അടുത്തറിഞ്ഞിരുന്നത്..

വല്ല്യുപ്പയെന്നാല്‍
കോലായിലെ
ഒടിഞ്ഞുവീഴാറായ
ഉത്തരത്തിലേക്കുനോക്കി
ചാരുകസാലയില്‍
ചാഞ്ഞു കിടന്നിരുന്ന
അത്താണിയായിരുന്നു..

ക്രിക്കറ്റ് കളിക്കാന്‍
വയിലേക്കെത്തുന്ന
കല്‍പ്പടവുകളിലൂടെ
ഇറങ്ങിയോടുമ്പോള്‍
ഉച്ചത്തില്‍ കേള്‍ക്കാറുള്ള
"മണ്ടല്ലേ, മണ്ട്യാ വീണോകുംട്ടോ"
എന്ന കരുതലായിരുന്നു..

ഒറ്റത്തോര്‍ത്തുടുത്ത്,
കവിളില്‍ വെള്ളം നിറച്ച്
അടുക്കളടക്കരികിലെ
കിണറ്റിന്‍കരയില്‍ നിന്ന്
വെള്ളം കോരിക്കുളിക്കുമ്പോള്‍
ചന്ദ്രിക സോപ്പിന്റെ
നറുമണമായിരുന്നു..

വെള്ളിയാഴ്ചകളില്‍
നേരത്തെ കുളിച്ചൊരുങ്ങി
വെള്ളക്കുപ്പായമൊക്കെയിട്ട്
ആ കൈത്തുമ്പില്‍ പിടിച്ച്
പുത്തൂപാടം പള്ളിയിലേക്ക്
വേഗത്തില്‍ നടക്കുമ്പോള്‍
പഞ്ഞിയില്‍ മുക്കി പുരട്ടിതന്ന
അത്തറിന്റെ പരിമളമായിരുന്നു..

ഞങ്ങള്‍ തൊട്ടുകളിക്കുന്ന
തറവാടിന്റെ നാലുമുക്കിലും
പഞ്ചാരമാവിന്‍ ചോട്ടിലും
പറമ്പായ പറമ്പു മുഴുവനും
തളംകെട്ടിക്കിടക്കുന്ന
പൊടിവിയര്‍പ്പായിരുന്നു..

ഒരാഴ്ച നിന്നു മടങ്ങുമ്പോഴും
"തിരക്കായ്‌ല്ലേ കുട്ട്യളേ ങ്ങക്ക്..
കൊറച്ചീസൂടീം നിന്നിട്ട്
പൊയാപ്പോരേന്നും" പറഞ്ഞ്
വാത്സല്യത്താല്‍
നിറഞ്ഞു തുളുമ്പിയിട്ടും
നിറഞ്ഞെന്നു തോന്നാത്ത
നിറകുടമായിരുന്നു..

ആ സുഗന്ധവും സാമീപ്യവും
തലോടലും സാന്ത്വനവും
എല്ലാമെല്ലാം
'ഓര്‍മ്മ'യെന്ന
ഒറ്റവാക്കായിപ്പോയത്
ഒറ്റക്കാക്കി വല്ല്യുപ്പ
പോയതില്‍പിന്നെയാണ്..

ഇപ്പോഴും
വല്ലിമ്മാരത്തിനടുത്ത്
പുത്തൂപാടം പള്ളീന്ന്
പാഞ്ഞിറങ്ങിപ്പോരുന്നേരം,
പള്ളിക്കുളത്തിനുമപ്പുറം
പറങ്ങിമാവിന്‍ തണലോരം
പതിഞ്ഞു കിടക്കക്കുന്ന
മീസാന്‍ കല്ലുകള്‍ക്കു മീതെ നിന്നും
ഒരു നീണ്ട മൗനം
പതിയെ നെടുവീര്‍പ്പിടാറുണ്ട്
"ന്റെ കുട്ടിക്ക്പ്പളും
തെരക്കന്നാണ്‌ല്ലേ.."

പൊറുക്കണം..
ഓര്‍മകളില്‍ നിന്ന്
ഓടിയൊളിക്കാന്‍
'തിരക്കെ'ന്ന സൂത്രം
എന്നെയാരോ
പഠിപ്പിച്ചതാണു
വല്ല്യൂപ്പാ..

___________© മോന്‍സ്

 

1 comment:

  1. വല്യുപ്പ നന്നായിട്ടുണ്ട്!!

    ReplyDelete

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?