ആദിയിൽ നിറയെ പൂക്കളുള്ള ഒരു പൂങ്കാവനമുണ്ടായിരുന്നു.മുൾവേലി കൊണ്ടുള്ള അതിരിനപ്പുറം കാവലിനു രണ്ടു പേരും.'സ്നേഹ'വും 'പ്രണയ'വും.പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളോടായിരുന്നു അവരുടെ 'ഇഷ്ടം'.പൂവിരിയാന്‍ നിത്യവും ചെടിക്ക് വെള്ളമൊഴിച്ച് കൊടുത്തത് 'സ്നേഹം'. നീണ്ട കാത്തിരിപ്പിന്റെ അവസാനം പൂതിപൂത്തു.ആശാമരച്ചില്ലയിൽ നിറയെ 'ഇഷ്ട'ങ്ങളങ്ങിനെ വിരിഞ്ഞു നിന്നപ്പോൾ
ഓടിവന്നു പറിച്ചെടുത്തു കളഞ്ഞത് 'പ്രണയം'.
വാടിത്തളർന്ന്, 'പ്രണയ'ത്തിന്റെ കാലുകൾക്കിടയിൽ പിടഞ്ഞു തീർന്ന 'ഇഷ്ട'ത്തെ 'സ്നേഹം' മിഴിവാർത്ത് നോക്കിനിന്നു.
പൊട്ടിത്തകർന്ന കിനാവിന്റെ ആഴത്തിലൊരു കുഴികുത്തി സ്നേഹമതിനെ മറമാടി. മണ്ണിനു മീതെ നിറയെ മുള്ളുകളുള്ള ഒരു കള്ളിച്ചെടി നട്ടു 'സ്നേഹം' തിരിഞ്ഞു നടന്നു.
_______________________________© മോന്‍സ്
നിദ്രയുടെ മിഴികളെന്നെമാടി മാടിവിളിക്കുന്നേരംചിറകു മുളച്ച കിനാവൊരുചിത്രശലഭമായ്
പറന്നുയർന്നു പോകാറുണ്ട്..
മഴയുടെ നൂലിഴകളിൽ
തണുത്തു വിറച്ച്
നിന്റെ ജനവാതിൽക്കൽ
വെറുതെ വന്നിരിക്കാറുണ്ട്..
തനിച്ചായിപ്പൊയെന്ന
നിന്റെ വിതുമ്പലിൽ
നഷ്ടപ്പെട്ടു പോകുന്ന
എന്നെ തിരിച്ചറിയാറുണ്ട്..
നിന്റെ കണ്ണീരു തുടക്കാൻ
എന്റെ ചിറകുകൾക്കാവില്ലെന്നു
ഒരു നൂറു പ്രാവശ്യമെങ്കിലും
ശബ്ദം താഴ്ത്തി പറയാറുണ്ട്..
ഒരു നെടുവീർപ്പിനപ്പുറം
നിന്റെ ഹൃദയമിടിപ്പിങ്ങിനെ
ഉയർന്നു കേൾക്കുമ്പോഴേക്കും
നീയില്ലാത്ത ലോകത്തേക്ക്
ഉണർന്നു പോകാറുമുണ്ട്..
എങ്കിലും സഖീ..
തോരാത്ത നിലാമഴയുള്ള
നിന്റെ പൂങ്കാവനത്തിൽ
ഞാനൊരിക്കൽ കൂടെ
പാറി നനഞ്ഞോട്ടെ..
കണ്ടിട്ടും കണ്ടിട്ടും
കൊതിതീരാ കിനാവിലേക്ക്
കണ്ണുകൾ ഇറുകെയടച്ചോട്ടെ..
____________________© മോന്‍സ്
ചൂടാക്കി ചൂടാക്കി
ഇറച്ചി വരട്ടിയത്
രസം കെടും മുമ്പേ,
സ്കൂളും മദ്റസയും
നാളെ തുറക്കുമെന്ന് പറഞ്ഞു
വല്ലിമ്മാരത്തു നിന്നും
സലാം ചൊല്ലി പിരിയും..
അന്നേരം
കൊന്തലക്കെട്ടിന്റെ ചൂടുള്ള
പത്തു രൂപയുടെ ഒറ്റ നോട്ട്
എന്റെ ഉള്ളം കയ്യിലേക്ക്
മടക്കി വെച്ച് തരും വല്ലിമ്മ..
"മുട്ട്ടായി വാങ്ങിക്കോൾണ്ടി ട്ടൊ മോനേ.."
"ങ്ങളാണോനെ വസളാക്ക്ണത്,
പുളിയച്ചാറൊക്കെ വാങ്ങിത്തിന്ന്
ഓന്റെ നാവ് തോലു പോയിരിക്ക്യാമ്മേ"ന്ന്
എന്റുമ്മ കുറ്റം പറയും..
"കണ്ണും ദിക്കും നോക്കി പോണേ"ന്നു
അപ്പോഴും വല്ലിമ്മ നെടുവീർപ്പിടും..
ഇന്നലെ
കണ്ണെത്താ ദൂരത്തിനും
അപ്പുറത്തു നിന്നും ഞാൻ
വല്ലിമ്മാക്ക് വിളിച്ചു..
'വല്ലിമ്മാ ഇത് മോനാണ്.."
'ഇജ്ജെപ്പം വിളിക്കുമ്പോ ന്തിനാങ്ങനെ
മോനാ മോനാന്നു പറയണേ?
അന്റെ ഒച്ച എത്ര ദൂരത്ത്ന്നു കേട്ടാലും
ഇച്ച് മനസ്സിലാകും കുട്ട്യേ..'
കേള്വി കുറഞ്ഞു
ഓർമകളിൽ തടഞ്ഞുവീണ്
അരികത്തുള്ളവരെപ്പോലും അറിയാതെ
ഒറ്റക്കിരിക്കുന്ന വല്ലിമ്മാന്റെ മനസ്സ്
എന്റെ ശബ്ദം തിരിച്ചറിഞ്ഞപ്പോൾ
'പെരുന്നാളൊക്കെ കഴിഞ്ഞോ മ്മാ'ന്ന്
ചോദിക്കാൻ മറന്നു പോയിരുന്നു ഞാൻ..
ആ കോന്തല കെട്ടിലിപ്പോഴും
പുത്തൻ നോട്ട് കരുതി വെക്കാറുണ്ടോന്നും..
_________________________© മോന്‍സ്
Photo © Latheef Nellichode