'ഞി ഇജ്ജെണ്ണ്.. ഞാനൊളിക്കാം..'എന്നു ചൊല്ലി നീ മറഞ്ഞനാളുതൊട്ടാണ് പ്രിയേ നിന്നോടുള്ള സ്നേഹംഞാനെണ്ണിത്തുടങ്ങിയത്..തിരഞ്ഞു തളർന്നു തണല്‍ തേടിയപ്പോള്മേലെ ഇലപൊഴിച്ചു നിന്ന ശിശിര മരമാണ് ഓര്‍മിപ്പിച്ചത് 'വേനലറിഞ്ഞ മോഹങ്ങളേ വസന്തങ്ങളില്‍ പൂവിടൂ' എന്ന്..കാത്തുകാത്തിരുന്നപ്രതീക്ഷയുടെ അറ്റത്താണ്കയ്യെത്തും ദൂരത്തിങ്ങിനെകണ്നിറയെ നിന്നെകാണാമെന്നായത്..വിധിയെന്നു പറഞ്ഞുയാത്രാമൊഴി ചൊല്ലാതെദൂരെ ഇടവഴിക്കപ്പുറത്തേക്കുനീ നടന്നു മറഞ്ഞപ്പോൾ,തനിച്ചാക്കല്ലേയെന്നു കെഞ്ചിനിന്റെ പിറകേയോടാൻതുനിഞ്ഞ നേരമാണ്അറിയാതെ കല്ലിലടിച്ച്തടഞ്ഞു വീണുപോയത്..അന്നേരംതോലു പോയ കാൽമുട്ടിൽപറ്റിപ്പിടിച്ചു കിടന്ന ചരൽകല്ലാണ്പറഞ്ഞു തന്നത്'ചിലനേരം മനസ്സിന്കല്ലിന്റെ കട്ടി വേണ'മെന്ന്..ഒടുക്കംനിന്റെ മൈലാഞ്ചിക്കൈകളുംഎന്റെ ഈറൻ മിഴികളുംചുവന്നു തുടങ്ങിയപ്പോയായിരിക്കാംനീയെനിക്ക് അന്യയായത്...നാളെയെൻ ഖബറിനു മീതെമൈലാഞ്ചിച്ചെടി നടുവോളംഎന്റെ മനസ്സിലിങ്ങിനെഒളിച്ചു കളിക്കുമായിരിക്കുംനിന്റെ ഓർമ്മകൾ...എങ്കിലും കളിത്തോഴീഇപ്പോഴും അറിയാത്തതിതാണ്.."ഒരുപിടി സ്നേഹത്തെ മായ്ക്കാൻഒരുപാട് സ്നേഹമുള്ളോരാൾഇതുവഴി വരുമെന്നെന്തേനീ പറയാൻ മറന്നത്..സ്നേഹത്തെ ജയിക്കാൻഓർമ്മകൾക്കാവില്ലെന്നും.."_______________© മോന്‍സ്
സ്കൂൾ വിട്ടു വരവേ
ചോര്‍ന്നു തുടങ്ങിയ
പുള്ളിക്കുടയിലൂടെ
പുസ്തകത്താളുകള്‍
നനഞ്ഞു കുതിരുമ്പോള്‍
ഇളം കുളിരാണ്
മഴയെന്നു തോന്നും..
ഇല്ലാഴ്മയുടെ അടുപ്പത്ത്
മഷിയൊലിച്ചിറങ്ങിയ
പുസ്തകമുണക്കുമ്പോള്‍
അടുത്തു വന്നിരിക്കും ഉമ്മ..
പുറത്ത്
മഴ തോർന്നിട്ടുണ്ടാകുമെങ്കിലും
അടുക്കളക്കകത്ത്
ചാറ്റല്‍മഴപോല്‍ പെയ്യുന്നുണ്ടാകും
ഉമ്മാന്‍റെ സങ്കടങ്ങൾ..
"മഴയിങ്ങിനെ പെയ്താൽ,
അടുപ്പില്‍ തീകത്തിക്കാന്‍
ഒന്നും ണ്ടാകൂലല്ലോ മോനേ?
അടുത്ത കര്‍ക്കിടകം
വര്ണേയ്ന്റെ മുന്നെങ്കിലും
ഈ പൊട്ടിയ ഓടും
പട്ടികയും കൈക്കോലും
ഒക്കെ മാറ്റിയിടണ്ടീനീ മോനേ?"
അപ്പോള്‍ മാത്രം
മാഞ്ഞുപോകും തോന്നലുകൾ,
പതിയെ തെളിഞ്ഞുവരും
ചില നേരുകൾ..
എല്ലാ മഴയും പെയ്യുന്നത്
മാനത്തു നിന്നല്ലെന്ന്..
ഉമ്മാന്‍റെ കണ്ണിലൊഴുകും
കണ്ണീര്‍ മഴയ്ക്ക് കുളിരല്ലെന്ന്..
നോവിന്‍റെ ഇളം ചൂടാണെന്നും..
______________© മോന്‍സ്
പണ്ട് മദ്റസും വിട്ടു രാത്രിയിലാണ് നിലാവു ചോരുന്ന തറവാട്ടിലേക്ക്ഞങ്ങൾ കുട്ടികളെല്ലാരും
കൂടാൻ പോകാറുള്ളത്..
തേങ്ങാച്ചോറൊക്കെ തിന്ന്,
പുൽപ്പായയിൽ സ്ഥലം പിടിച്ചു
ഉറക്കം തൂങ്ങിയിരിപ്പുണ്ടാകും
നേരത്തെ വന്ന എളാപ്പന്റെ മക്കൾ..
പറഞ്ഞിട്ടും തീരാത്ത
വല്ലിമ്മാന്റെ ഖിസ്സകൾ
കേട്ടുകേട്ടുറങ്ങുമ്പോൾ
ഇറയത്ത് തച്ചുകെടുത്തിയ ചൂട്ട്
പുകയുന്നുണ്ടാകും പിന്നേയും..
വല്ലിമ്മ
മഞ്ഞുറഞ്ഞു കിടക്കും പുലരിയിൽ
രാത്രി മഴയേറി വന്ന ഈറൻ കാറ്റ്
പറിച്ചെറിഞ്ഞിട്ട ഇലകളെ
കുറ്റിച്ചൂലു കൊണ്ട് ഇക്കിളിയാക്കും..
മുറ്റത്തെ ഇലകളും
തൊടിയിലെ ചമലകലും
അടിച്ചു കുന്നുകൂട്ടി തീയിടും..
ചുറ്റും കൂനിപ്പിടിച്ചിരുന്നു
തീകായും ഞങ്ങളെല്ലാരും..
തീ നാളത്തിനു മുകളിൽ വെച്ച കൈ
പരസ്പരം മുഖങ്ങളിൽ അമർത്തി
ആ ഇളം ചൂടിലങ്ങിനെ
മതിമറന്നിരിക്കുമ്പോൾ
സ്വർണനൂലിന്റെ കൊലുസ്സണിഞ്ഞു
ചിരിതൂകിയെത്തും പകൽ പതിയെ..
കഴിഞ്ഞ അവധിക്കാലത്തെ
ഡിസംബറിലെ ഒരു വെളുപ്പിന്
ആവി പിടിച്ച്ചോണ്ടിരിക്കുന്ന
വല്ലിമ്മാന്റെ അടുത്ത്
തണുത്തു വിറച്ചിരുന്നപ്പോൾ
ഒരിക്കൽ കൂടിയെന്റെ ഓർമച്ചൂട്ട്
കത്തിച്ചു തന്നു വല്ലിമ്മാ:
"ഒന്നു തീകായാൻ പൂതിയാകുന്നില്ലേ കുട്ട്യേ"
ചോദ്യത്തിലേക്ക് പിടിവിട്ടു വീണപ്പോഴേക്കും
ഉത്തരത്തിന്റെ പിടിവള്ളി
വല്ലിമ്മ തന്നെ ഇട്ടു തന്നിരുന്നു:
"അയ്ന് തീകായാൻ എവിട്യാലെ എലകൾ?..
എലകള് ണ്ടാകുമ്പളല്ലേ ചമലണ്ടാകൂ..
മരങ്ങൾ മുഴുവൻ വെട്ടിട്ടാഞ്ഞീലേ..
തറവാടിന് ചുറ്റുംള്ള തൊടീല് നെറയെ
ന്റെ കുട്ട്യള് പൊരണ്ടാക്കീലേ..
ന്നാലും സാരല്ല്യ.. ന്റെ കുട്ട്യേളല്ലേ..
ഓരെ ഇത്രയും വളർത്തി വലുതാക്ക്യേന്റെ
കനല് മുഴുവൻ ഈ നെഞ്ചില്ണ്ട്.
ന്റെ തണുപ്പ് മാറ്റാൻ അതന്നെ മതീ.."
__________________________© മോന്‍സ്
ആദിയിൽ നിറയെ പൂക്കളുള്ള ഒരു പൂങ്കാവനമുണ്ടായിരുന്നു.മുൾവേലി കൊണ്ടുള്ള അതിരിനപ്പുറം കാവലിനു രണ്ടു പേരും.'സ്നേഹ'വും 'പ്രണയ'വും.പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളോടായിരുന്നു അവരുടെ 'ഇഷ്ടം'.പൂവിരിയാന്‍ നിത്യവും ചെടിക്ക് വെള്ളമൊഴിച്ച് കൊടുത്തത് 'സ്നേഹം'. നീണ്ട കാത്തിരിപ്പിന്റെ അവസാനം പൂതിപൂത്തു.ആശാമരച്ചില്ലയിൽ നിറയെ 'ഇഷ്ട'ങ്ങളങ്ങിനെ വിരിഞ്ഞു നിന്നപ്പോൾ
ഓടിവന്നു പറിച്ചെടുത്തു കളഞ്ഞത് 'പ്രണയം'.
വാടിത്തളർന്ന്, 'പ്രണയ'ത്തിന്റെ കാലുകൾക്കിടയിൽ പിടഞ്ഞു തീർന്ന 'ഇഷ്ട'ത്തെ 'സ്നേഹം' മിഴിവാർത്ത് നോക്കിനിന്നു.
പൊട്ടിത്തകർന്ന കിനാവിന്റെ ആഴത്തിലൊരു കുഴികുത്തി സ്നേഹമതിനെ മറമാടി. മണ്ണിനു മീതെ നിറയെ മുള്ളുകളുള്ള ഒരു കള്ളിച്ചെടി നട്ടു 'സ്നേഹം' തിരിഞ്ഞു നടന്നു.
_______________________________© മോന്‍സ്
നിദ്രയുടെ മിഴികളെന്നെമാടി മാടിവിളിക്കുന്നേരംചിറകു മുളച്ച കിനാവൊരുചിത്രശലഭമായ്
പറന്നുയർന്നു പോകാറുണ്ട്..
മഴയുടെ നൂലിഴകളിൽ
തണുത്തു വിറച്ച്
നിന്റെ ജനവാതിൽക്കൽ
വെറുതെ വന്നിരിക്കാറുണ്ട്..
തനിച്ചായിപ്പൊയെന്ന
നിന്റെ വിതുമ്പലിൽ
നഷ്ടപ്പെട്ടു പോകുന്ന
എന്നെ തിരിച്ചറിയാറുണ്ട്..
നിന്റെ കണ്ണീരു തുടക്കാൻ
എന്റെ ചിറകുകൾക്കാവില്ലെന്നു
ഒരു നൂറു പ്രാവശ്യമെങ്കിലും
ശബ്ദം താഴ്ത്തി പറയാറുണ്ട്..
ഒരു നെടുവീർപ്പിനപ്പുറം
നിന്റെ ഹൃദയമിടിപ്പിങ്ങിനെ
ഉയർന്നു കേൾക്കുമ്പോഴേക്കും
നീയില്ലാത്ത ലോകത്തേക്ക്
ഉണർന്നു പോകാറുമുണ്ട്..
എങ്കിലും സഖീ..
തോരാത്ത നിലാമഴയുള്ള
നിന്റെ പൂങ്കാവനത്തിൽ
ഞാനൊരിക്കൽ കൂടെ
പാറി നനഞ്ഞോട്ടെ..
കണ്ടിട്ടും കണ്ടിട്ടും
കൊതിതീരാ കിനാവിലേക്ക്
കണ്ണുകൾ ഇറുകെയടച്ചോട്ടെ..
____________________© മോന്‍സ്
ചൂടാക്കി ചൂടാക്കി
ഇറച്ചി വരട്ടിയത്
രസം കെടും മുമ്പേ,
സ്കൂളും മദ്റസയും
നാളെ തുറക്കുമെന്ന് പറഞ്ഞു
വല്ലിമ്മാരത്തു നിന്നും
സലാം ചൊല്ലി പിരിയും..
അന്നേരം
കൊന്തലക്കെട്ടിന്റെ ചൂടുള്ള
പത്തു രൂപയുടെ ഒറ്റ നോട്ട്
എന്റെ ഉള്ളം കയ്യിലേക്ക്
മടക്കി വെച്ച് തരും വല്ലിമ്മ..
"മുട്ട്ടായി വാങ്ങിക്കോൾണ്ടി ട്ടൊ മോനേ.."
"ങ്ങളാണോനെ വസളാക്ക്ണത്,
പുളിയച്ചാറൊക്കെ വാങ്ങിത്തിന്ന്
ഓന്റെ നാവ് തോലു പോയിരിക്ക്യാമ്മേ"ന്ന്
എന്റുമ്മ കുറ്റം പറയും..
"കണ്ണും ദിക്കും നോക്കി പോണേ"ന്നു
അപ്പോഴും വല്ലിമ്മ നെടുവീർപ്പിടും..
ഇന്നലെ
കണ്ണെത്താ ദൂരത്തിനും
അപ്പുറത്തു നിന്നും ഞാൻ
വല്ലിമ്മാക്ക് വിളിച്ചു..
'വല്ലിമ്മാ ഇത് മോനാണ്.."
'ഇജ്ജെപ്പം വിളിക്കുമ്പോ ന്തിനാങ്ങനെ
മോനാ മോനാന്നു പറയണേ?
അന്റെ ഒച്ച എത്ര ദൂരത്ത്ന്നു കേട്ടാലും
ഇച്ച് മനസ്സിലാകും കുട്ട്യേ..'
കേള്വി കുറഞ്ഞു
ഓർമകളിൽ തടഞ്ഞുവീണ്
അരികത്തുള്ളവരെപ്പോലും അറിയാതെ
ഒറ്റക്കിരിക്കുന്ന വല്ലിമ്മാന്റെ മനസ്സ്
എന്റെ ശബ്ദം തിരിച്ചറിഞ്ഞപ്പോൾ
'പെരുന്നാളൊക്കെ കഴിഞ്ഞോ മ്മാ'ന്ന്
ചോദിക്കാൻ മറന്നു പോയിരുന്നു ഞാൻ..
ആ കോന്തല കെട്ടിലിപ്പോഴും
പുത്തൻ നോട്ട് കരുതി വെക്കാറുണ്ടോന്നും..
_________________________© മോന്‍സ്
Photo © Latheef Nellichode