ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം..
മഴ ചറപറാന്ന് പെയ്യുന്ന ഒരൂ ജൂണ്‍ മാസം..
ഉച്ചക്കഞ്ഞി കഴിഞ്ഞുള്ള ഒഴിവു സമയം..
പുറത്ത് വരാന്തക്കപ്പുറത്ത് ചാറിപെയ്യുന്നുണ്ട് മഴ..
ആളൊഴിഞ്ഞ ക്ലാസ്മുറിയില്‍ ഒറ്റക്കിരുന്ന് റഫ് ബുക്കിന്റെ ഏതോ പേജില്‍
എന്തോ കുത്തിക്കുറിച്ചിരിക്കുകയായിരുന്നു ഞാന്‍. വേറൊന്നുമല്ല. മഴയെ കുറിച്ച് തന്നെ. കണ്ണും മനസ്സും പേനയും കടലാസ്സില്‍ തന്നെയാണ്. പുറത്തുള്ളതൊന്നും ഞാന്‍ അറിയുന്നേയില്ല.
പെട്ടെന്നാണ് ഒരു പെണ്‍കുട്ടിയുടെ സ്വരം:
"ഡാ, ജ്ജ്ത് എവടാണ്?"
ഞാന്‍ മുഖമുയര്‍ത്തി നോക്കിയതും എന്റെ കണ്ണിലും പുസ്തകത്തിലും മഴവെള്ളം ശക്തിയില്‍ വന്നു പതിച്ചതും ഒരുമിച്ചായിരുന്നു. വരാന്തയില്‍ നിന്ന് ഓടിന്റെ ചാലിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം കൈകുമ്പിളില്‍ കോരിയെടുത്ത് എന്റെ മുഖത്തേക്കൊഴിച്ചതാണവള്‍. എന്റെ അടുത്ത് എത്തുമ്പോഴേക്കും ആ മെലിഞ്ഞ കൈകളില്‍ നിന്ന് മുക്കാല്‍ ശതമാനം വെള്ളവും ഉറ്റിയൊലിച്ചു പോയതുകൊണ്ട് വല്ലാതെ നനഞ്ഞില്ല..
ഞാന്‍ ദേഷ്യപ്പെട്ടു:
"ജ്ജ് ദെന്ത് പണിയാ വളെ കാണിച്ച്യേ?"
അവള്‍ ചിരിക്കുകയായിരുന്നു.
"അതൊക്കെ പോട്ടെ, ജ്ജ് തെന്താ എഴ്ത്ണത്.."
"മഴയെ കുറിച്ചാണ്". ഞാന്‍ പറഞ്ഞു.
"അല്ല പൊട്ടാ. മഴനെ പറ്റി എഴ്തണേല്‍ മഴ കാണണ്ടേ..
ജ്ജ് വ്ടങ്ങനെ ഇരുന്നാല്‍ മഴ കാണോ.. പുറത്തേക്ക് വാ..
അവ്ടല്ലേ ശരിക്കും മഴ.."
അവള്‍ പിന്നെയും ചിരിക്കുകയാണ്.
റഫ് ബുക്ക് മടക്കിവെച്ച് ഒന്നും മിണ്ടാതെ അവളുടെ പിറകേ ഞാനും വരാന്തയിലേക്ക് നടന്നു. പുറത്തപ്പോള്‍ മഴതോര്‍ന്ന് വെയിലുദിച്ചിരുന്നു.
ദൂരെ പൊന്‍പറക്കുന്നിനും മേലെ ആകാശത്ത് മഴവില്ലും വിരിഞ്ഞിരുന്നു..
ഈയടുത്ത് എന്തോ കാര്യമായ വര്‍ക്ക് ചെയ്തിരിക്കുന്നേരത്ത് ഫേസ്ബുക്കില്‍ ഒരു മെസേജ് നോട്ടിഫിക്കേഷന്‍ വന്നു. നോക്കിയപ്പോള്‍ ഈ മഴചിത്രവും കൂടെ പത്ത് പതിമൂന്ന് വര്‍ഷം മുന്നേ കേട്ട അതേ ചോദ്യവും.
"ഡാ, ജ്ജിപ്പം എവടാണ്?"
അതെ, അവൾ തന്നെയാണ്.
ഈ ചിത്രവും ചോദ്യവും കണ്ടമാത്രയില്‍ ഒരുനിമിഷം മുഖത്തേക്കാരോ മഴവെള്ളം തെറിപ്പിച്ചതുപോലെ...
മഴനൂലുകളില്‍ പിടിച്ച് പിന്നെയും സ്‌കൂള്‍ വരാന്തയിലെത്തിയ പോലെ.. പിന്നെയൊരു പെയ്ത്തായിരുന്നു ഈ ഓർമ്മ മഴ..
മറവിയുടെ ആഴങ്ങളിലേക്ക്
അതങ്ങിനെ ഇപ്പോഴും പെയ്‌തോണ്ടിരിക്കുന്നു...
_______________© മോന്‍സ്
മോന്സേ .......
ReplyDeleteഓര്‍മ്മകള്‍ പെയ്യുന്നുണ്ട്!!
ReplyDeleteമഴനൂലുകളില്‍ പിടിച്ച് പിന്നെയും സ്‌കൂള്‍ വരാന്തയിലെത്തിയ പോലെ.. പിന്നെയൊരു പെയ്ത്തായിരുന്നു ഈ ഓർമ്മ മഴ..
ReplyDeleteമറവിയുടെ ആഴങ്ങളിലേക്ക്
അതങ്ങിനെ ഇപ്പോഴും പെയ്‌തോണ്ടിരിക്കുന്നു...