Saturday, September 21, 2013

ഓർമച്ചൂട്ട്














ണ്ട് 
മദ്റസും വിട്ടു രാത്രിയിലാണ് 
നിലാവു ചോരുന്ന തറവാട്ടിലേക്ക്
ഞങ്ങൾ കുട്ടികളെല്ലാരും
കൂടാൻ പോകാറുള്ളത്..

തേങ്ങാച്ചോറൊക്കെ തിന്ന്,
പുൽപ്പായയിൽ സ്ഥലം പിടിച്ചു 
ഉറക്കം തൂങ്ങിയിരിപ്പുണ്ടാകും 
നേരത്തെ വന്ന എളാപ്പന്റെ മക്കൾ..

പറഞ്ഞിട്ടും തീരാത്ത
വല്ലിമ്മാന്റെ ഖിസ്സകൾ
കേട്ടുകേട്ടുറങ്ങുമ്പോൾ
ഇറയത്ത്‌ തച്ചുകെടുത്തിയ ചൂട്ട്
പുകയുന്നുണ്ടാകും പിന്നേയും..

വല്ലിമ്മ
മഞ്ഞുറഞ്ഞു കിടക്കും പുലരിയിൽ
രാത്രി മഴയേറി വന്ന ഈറൻ കാറ്റ്
പറിച്ചെറിഞ്ഞിട്ട ഇലകളെ
കുറ്റിച്ചൂലു കൊണ്ട് ഇക്കിളിയാക്കും..
മുറ്റത്തെ ഇലകളും
തൊടിയിലെ ചമലകലും
അടിച്ചു കുന്നുകൂട്ടി തീയിടും.. 
ചുറ്റും കൂനിപ്പിടിച്ചിരുന്നു 
തീകായും ഞങ്ങളെല്ലാരും..

തീ നാളത്തിനു മുകളിൽ വെച്ച കൈ
പരസ്പരം മുഖങ്ങളിൽ അമർത്തി
ആ ഇളം ചൂടിലങ്ങിനെ
മതിമറന്നിരിക്കുമ്പോൾ
സ്വർണനൂലിന്റെ കൊലുസ്സണിഞ്ഞു
ചിരിതൂകിയെത്തും പകൽ പതിയെ..

കഴിഞ്ഞ അവധിക്കാലത്തെ
ഡിസംബറിലെ ഒരു വെളുപ്പിന്
ആവി പിടിച്ച്ചോണ്ടിരിക്കുന്ന
വല്ലിമ്മാന്റെ അടുത്ത്
തണുത്തു വിറച്ചിരുന്നപ്പോൾ
ഒരിക്കൽ കൂടിയെന്റെ ഓർമച്ചൂട്ട്
കത്തിച്ചു തന്നു വല്ലിമ്മാ:
"ഒന്നു തീകായാൻ പൂതിയാകുന്നില്ലേ കുട്ട്യേ"

ചോദ്യത്തിലേക്ക് പിടിവിട്ടു വീണപ്പോഴേക്കും
ഉത്തരത്തിന്റെ പിടിവള്ളി
വല്ലിമ്മ തന്നെ ഇട്ടു തന്നിരുന്നു:

"അയ്ന് തീകായാൻ എവിട്യാലെ എലകൾ?..
എലകള് ണ്ടാകുമ്പളല്ലേ ചമലണ്ടാകൂ..
മരങ്ങൾ മുഴുവൻ വെട്ടിട്ടാഞ്ഞീലേ..
തറവാടിന് ചുറ്റുംള്ള തൊടീല് നെറയെ
ന്റെ കുട്ട്യള് പൊരണ്ടാക്കീലേ..
ന്നാലും സാരല്ല്യ.. ന്റെ കുട്ട്യേളല്ലേ..
ഓരെ ഇത്രയും വളർത്തി വലുതാക്ക്യേന്റെ
കനല് മുഴുവൻ ഈ നെഞ്ചില്ണ്ട്.
ന്റെ തണുപ്പ് മാറ്റാൻ അതന്നെ മതീ.."
__________________________© മോന്‍സ്


5 comments:

  1. നന്നായിട്ടുണ്ട് ഓര്‍മ്മച്ചൂട്ട്

    ReplyDelete
  2. നെഞ്ചിലെ ചൂടോളം വരില്ല മറ്റൊരു ചൂടും.

    നല്ല കവിത

    ശുഭാശംസകൾ.....


    ReplyDelete
  3. ഓര്‍മ്മ ചൂട്ടിന് നല്ല ചൂരും ചൂടും.........

    ReplyDelete
  4. ഓര്‍മ്മച്ചൂട്ട് നന്നായി

    ReplyDelete

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?