Thursday, April 10, 2014

വല്ല്യുപ്പ














ല്ലിമ്മാരത്തെ തൊടിയില്‍
വെയിലത്ത് കളിച്ചുനടന്നിരുന്ന
വേനലവധിക്കാലത്താണ്
വല്ല്യൂപ്പയെ
അടുത്തറിഞ്ഞിരുന്നത്..

വല്ല്യുപ്പയെന്നാല്‍
കോലായിലെ
ഒടിഞ്ഞുവീഴാറായ
ഉത്തരത്തിലേക്കുനോക്കി
ചാരുകസാലയില്‍
ചാഞ്ഞു കിടന്നിരുന്ന
അത്താണിയായിരുന്നു..

ക്രിക്കറ്റ് കളിക്കാന്‍
വയിലേക്കെത്തുന്ന
കല്‍പ്പടവുകളിലൂടെ
ഇറങ്ങിയോടുമ്പോള്‍
ഉച്ചത്തില്‍ കേള്‍ക്കാറുള്ള
"മണ്ടല്ലേ, മണ്ട്യാ വീണോകുംട്ടോ"
എന്ന കരുതലായിരുന്നു..

ഒറ്റത്തോര്‍ത്തുടുത്ത്,
കവിളില്‍ വെള്ളം നിറച്ച്
അടുക്കളടക്കരികിലെ
കിണറ്റിന്‍കരയില്‍ നിന്ന്
വെള്ളം കോരിക്കുളിക്കുമ്പോള്‍
ചന്ദ്രിക സോപ്പിന്റെ
നറുമണമായിരുന്നു..

വെള്ളിയാഴ്ചകളില്‍
നേരത്തെ കുളിച്ചൊരുങ്ങി
വെള്ളക്കുപ്പായമൊക്കെയിട്ട്
ആ കൈത്തുമ്പില്‍ പിടിച്ച്
പുത്തൂപാടം പള്ളിയിലേക്ക്
വേഗത്തില്‍ നടക്കുമ്പോള്‍
പഞ്ഞിയില്‍ മുക്കി പുരട്ടിതന്ന
അത്തറിന്റെ പരിമളമായിരുന്നു..

ഞങ്ങള്‍ തൊട്ടുകളിക്കുന്ന
തറവാടിന്റെ നാലുമുക്കിലും
പഞ്ചാരമാവിന്‍ ചോട്ടിലും
പറമ്പായ പറമ്പു മുഴുവനും
തളംകെട്ടിക്കിടക്കുന്ന
പൊടിവിയര്‍പ്പായിരുന്നു..

ഒരാഴ്ച നിന്നു മടങ്ങുമ്പോഴും
"തിരക്കായ്‌ല്ലേ കുട്ട്യളേ ങ്ങക്ക്..
കൊറച്ചീസൂടീം നിന്നിട്ട്
പൊയാപ്പോരേന്നും" പറഞ്ഞ്
വാത്സല്യത്താല്‍
നിറഞ്ഞു തുളുമ്പിയിട്ടും
നിറഞ്ഞെന്നു തോന്നാത്ത
നിറകുടമായിരുന്നു..

ആ സുഗന്ധവും സാമീപ്യവും
തലോടലും സാന്ത്വനവും
എല്ലാമെല്ലാം
'ഓര്‍മ്മ'യെന്ന
ഒറ്റവാക്കായിപ്പോയത്
ഒറ്റക്കാക്കി വല്ല്യുപ്പ
പോയതില്‍പിന്നെയാണ്..

ഇപ്പോഴും
വല്ലിമ്മാരത്തിനടുത്ത്
പുത്തൂപാടം പള്ളീന്ന്
പാഞ്ഞിറങ്ങിപ്പോരുന്നേരം,
പള്ളിക്കുളത്തിനുമപ്പുറം
പറങ്ങിമാവിന്‍ തണലോരം
പതിഞ്ഞു കിടക്കക്കുന്ന
മീസാന്‍ കല്ലുകള്‍ക്കു മീതെ നിന്നും
ഒരു നീണ്ട മൗനം
പതിയെ നെടുവീര്‍പ്പിടാറുണ്ട്
"ന്റെ കുട്ടിക്ക്പ്പളും
തെരക്കന്നാണ്‌ല്ലേ.."

പൊറുക്കണം..
ഓര്‍മകളില്‍ നിന്ന്
ഓടിയൊളിക്കാന്‍
'തിരക്കെ'ന്ന സൂത്രം
എന്നെയാരോ
പഠിപ്പിച്ചതാണു
വല്ല്യൂപ്പാ..

___________© മോന്‍സ്

 

Thursday, March 20, 2014

ഓർമ്മ മഴ




















ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം..
മഴ ചറപറാന്ന് പെയ്യുന്ന ഒരൂ ജൂണ്‍ മാസം..
ഉച്ചക്കഞ്ഞി കഴിഞ്ഞുള്ള ഒഴിവു സമയം..
പുറത്ത് വരാന്തക്കപ്പുറത്ത് ചാറിപെയ്യുന്നുണ്ട് മഴ..
ആളൊഴിഞ്ഞ ക്ലാസ്മുറിയില്‍ ഒറ്റക്കിരുന്ന് റഫ് ബുക്കിന്റെ ഏതോ പേജില്‍
എന്തോ കുത്തിക്കുറിച്ചിരിക്കുകയായിരുന്നു ഞാന്‍. വേറൊന്നുമല്ല. മഴയെ കുറിച്ച് തന്നെ. കണ്ണും മനസ്സും പേനയും കടലാസ്സില്‍ തന്നെയാണ്. പുറത്തുള്ളതൊന്നും ഞാന്‍ അറിയുന്നേയില്ല.
പെട്ടെന്നാണ് ഒരു പെണ്‍കുട്ടിയുടെ സ്വരം:
"ഡാ, ജ്ജ്ത് എവടാണ്?"
ഞാന്‍ മുഖമുയര്‍ത്തി നോക്കിയതും എന്റെ കണ്ണിലും പുസ്തകത്തിലും മഴവെള്ളം ശക്തിയില്‍ വന്നു പതിച്ചതും ഒരുമിച്ചായിരുന്നു. വരാന്തയില്‍ നിന്ന് ഓടിന്റെ ചാലിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം കൈകുമ്പിളില്‍ കോരിയെടുത്ത് എന്റെ മുഖത്തേക്കൊഴിച്ചതാണവള്‍. എന്റെ അടുത്ത് എത്തുമ്പോഴേക്കും ആ മെലിഞ്ഞ കൈകളില്‍ നിന്ന് മുക്കാല്‍ ശതമാനം വെള്ളവും ഉറ്റിയൊലിച്ചു പോയതുകൊണ്ട് വല്ലാതെ നനഞ്ഞില്ല..
ഞാന്‍ ദേഷ്യപ്പെട്ടു:
"ജ്ജ് ദെന്ത് പണിയാ വളെ കാണിച്ച്യേ?"
അവള്‍ ചിരിക്കുകയായിരുന്നു.
"അതൊക്കെ പോട്ടെ, ജ്ജ് തെന്താ എഴ്ത്ണത്.."
"മഴയെ കുറിച്ചാണ്". ഞാന്‍ പറഞ്ഞു.
"അല്ല പൊട്ടാ. മഴനെ പറ്റി എഴ്തണേല്‍ മഴ കാണണ്ടേ..
ജ്ജ് വ്ടങ്ങനെ ഇരുന്നാല്‍ മഴ കാണോ.. പുറത്തേക്ക് വാ..
അവ്ടല്ലേ ശരിക്കും മഴ.."
അവള്‍ പിന്നെയും ചിരിക്കുകയാണ്.
റഫ് ബുക്ക് മടക്കിവെച്ച് ഒന്നും മിണ്ടാതെ അവളുടെ പിറകേ ഞാനും വരാന്തയിലേക്ക് നടന്നു. പുറത്തപ്പോള്‍ മഴതോര്‍ന്ന് വെയിലുദിച്ചിരുന്നു.
ദൂരെ പൊന്‍പറക്കുന്നിനും മേലെ ആകാശത്ത് മഴവില്ലും വിരിഞ്ഞിരുന്നു..
ഈയടുത്ത് എന്തോ കാര്യമായ വര്‍ക്ക് ചെയ്തിരിക്കുന്നേരത്ത് ഫേസ്ബുക്കില്‍ ഒരു മെസേജ് നോട്ടിഫിക്കേഷന്‍ വന്നു. നോക്കിയപ്പോള്‍ ഈ മഴചിത്രവും കൂടെ പത്ത് പതിമൂന്ന് വര്‍ഷം മുന്നേ കേട്ട അതേ ചോദ്യവും.
"ഡാ, ജ്ജിപ്പം എവടാണ്?"
അതെ, അവൾ തന്നെയാണ്.
ഈ ചിത്രവും ചോദ്യവും കണ്ടമാത്രയില്‍ ഒരുനിമിഷം മുഖത്തേക്കാരോ മഴവെള്ളം തെറിപ്പിച്ചതുപോലെ...
മഴനൂലുകളില്‍ പിടിച്ച് പിന്നെയും സ്‌കൂള്‍ വരാന്തയിലെത്തിയ പോലെ.. പിന്നെയൊരു പെയ്ത്തായിരുന്നു ഈ ഓർമ്മ മഴ..
മറവിയുടെ ആഴങ്ങളിലേക്ക്
അതങ്ങിനെ ഇപ്പോഴും പെയ്‌തോണ്ടിരിക്കുന്നു...
_______________© മോന്‍സ്

Wednesday, October 30, 2013

Hide 'n' Seek













'ഞി ഇജ്ജെണ്ണ്.. ഞാനൊളിക്കാം..'
എന്നു ചൊല്ലി നീ മറഞ്ഞ
നാളുതൊട്ടാണ്‌ പ്രിയേ 
നിന്നോടുള്ള സ്നേഹം
ഞാനെണ്ണിത്തുടങ്ങിയത്..

തിരഞ്ഞു തളർന്നു 
തണല്‍ തേടിയപ്പോള്‍
മേലെ ഇലപൊഴിച്ചു നിന്ന 
ശിശിര മരമാണ് ഓര്‍മിപ്പിച്ചത് 
'വേനലറിഞ്ഞ മോഹങ്ങളേ 
വസന്തങ്ങളില്‍ പൂവിടൂ' എന്ന്..

കാത്തുകാത്തിരുന്ന
പ്രതീക്ഷയുടെ അറ്റത്താണ്
കയ്യെത്തും ദൂരത്തിങ്ങിനെ
കണ്‍നിറയെ നിന്നെ
കാണാമെന്നായത്..

വിധിയെന്നു പറഞ്ഞു
യാത്രാമൊഴി ചൊല്ലാതെ
ദൂരെ ഇടവഴിക്കപ്പുറത്തേക്കു
നീ നടന്നു മറഞ്ഞപ്പോൾ,
തനിച്ചാക്കല്ലേയെന്നു കെഞ്ചി
നിന്റെ പിറകേയോടാൻ
തുനിഞ്ഞ നേരമാണ്
അറിയാതെ കല്ലിലടിച്ച്
തടഞ്ഞു വീണുപോയത്..

അന്നേരം
തോലു പോയ കാൽമുട്ടിൽ
പറ്റിപ്പിടിച്ചു കിടന്ന ചരൽകല്ലാണ്
പറഞ്ഞു തന്നത്
'ചിലനേരം മനസ്സിന്
കല്ലിന്റെ കട്ടി വേണ'മെന്ന്..

ഒടുക്കം
നിന്റെ മൈലാഞ്ചിക്കൈകളും
എന്റെ ഈറൻ മിഴികളും
ചുവന്നു തുടങ്ങിയപ്പോയായിരിക്കാം
നീയെനിക്ക് അന്യയായത്...
നാളെയെൻ ഖബറിനു മീതെ
മൈലാഞ്ചിച്ചെടി നടുവോളം
എന്റെ മനസ്സിലിങ്ങിനെ
ഒളിച്ചു കളിക്കുമായിരിക്കും
നിന്റെ ഓർമ്മകൾ...

എങ്കിലും കളിത്തോഴീ
ഇപ്പോഴും അറിയാത്തതിതാണ്..

"ഒരുപിടി സ്നേഹത്തെ മായ്ക്കാൻ
ഒരുപാട് സ്നേഹമുള്ളോരാൾ
ഇതുവഴി വരുമെന്നെന്തേ
നീ പറയാൻ മറന്നത്..
സ്നേഹത്തെ ജയിക്കാൻ
ഓർമ്മകൾക്കാവില്ലെന്നും.."
_______________© മോന്‍സ്


Sunday, October 6, 2013

മഴ പെയ്യുന്നത്















സ്കൂൾ വിട്ടു വരവേ
ചോര്‍ന്നു തുടങ്ങിയ
പുള്ളിക്കുടയിലൂടെ
പുസ്തകത്താളുകള്‍
നനഞ്ഞു കുതിരുമ്പോള്‍ 
ഇളം കുളിരാണ്
മഴയെന്നു തോന്നും..

ഇല്ലാഴ്മയുടെ അടുപ്പത്ത്
മഷിയൊലിച്ചിറങ്ങിയ
പുസ്തകമുണക്കുമ്പോള്‍
അടുത്തു വന്നിരിക്കും ഉമ്മ..

പുറത്ത്
മഴ തോർന്നിട്ടുണ്ടാകുമെങ്കിലും
അടുക്കളക്കകത്ത്
ചാറ്റല്‍മഴപോല്‍ പെയ്യുന്നുണ്ടാകും
ഉമ്മാന്‍റെ സങ്കടങ്ങൾ..

"മഴയിങ്ങിനെ പെയ്താൽ,
അടുപ്പില്‍ തീകത്തിക്കാന്‍
ഒന്നും ണ്ടാകൂലല്ലോ മോനേ?
അടുത്ത കര്‍ക്കിടകം
വര്ണേയ്ന്റെ മുന്നെങ്കിലും 
ഈ പൊട്ടിയ ഓടും
പട്ടികയും കൈക്കോലും
ഒക്കെ മാറ്റിയിടണ്ടീനീ മോനേ?"

അപ്പോള്‍ മാത്രം
മാഞ്ഞുപോകും തോന്നലുകൾ,
പതിയെ തെളിഞ്ഞുവരും
ചില നേരുകൾ..

എല്ലാ മഴയും പെയ്യുന്നത്
മാനത്തു നിന്നല്ലെന്ന്..
ഉമ്മാന്‍റെ കണ്ണിലൊഴുകും
കണ്ണീര്‍ മഴയ്ക്ക് കുളിരല്ലെന്ന്..
നോവിന്‍റെ ഇളം ചൂടാണെന്നും..
______________© മോന്‍സ്


Saturday, September 21, 2013

ഓർമച്ചൂട്ട്














ണ്ട് 
മദ്റസും വിട്ടു രാത്രിയിലാണ് 
നിലാവു ചോരുന്ന തറവാട്ടിലേക്ക്
ഞങ്ങൾ കുട്ടികളെല്ലാരും
കൂടാൻ പോകാറുള്ളത്..

തേങ്ങാച്ചോറൊക്കെ തിന്ന്,
പുൽപ്പായയിൽ സ്ഥലം പിടിച്ചു 
ഉറക്കം തൂങ്ങിയിരിപ്പുണ്ടാകും 
നേരത്തെ വന്ന എളാപ്പന്റെ മക്കൾ..

പറഞ്ഞിട്ടും തീരാത്ത
വല്ലിമ്മാന്റെ ഖിസ്സകൾ
കേട്ടുകേട്ടുറങ്ങുമ്പോൾ
ഇറയത്ത്‌ തച്ചുകെടുത്തിയ ചൂട്ട്
പുകയുന്നുണ്ടാകും പിന്നേയും..

വല്ലിമ്മ
മഞ്ഞുറഞ്ഞു കിടക്കും പുലരിയിൽ
രാത്രി മഴയേറി വന്ന ഈറൻ കാറ്റ്
പറിച്ചെറിഞ്ഞിട്ട ഇലകളെ
കുറ്റിച്ചൂലു കൊണ്ട് ഇക്കിളിയാക്കും..
മുറ്റത്തെ ഇലകളും
തൊടിയിലെ ചമലകലും
അടിച്ചു കുന്നുകൂട്ടി തീയിടും.. 
ചുറ്റും കൂനിപ്പിടിച്ചിരുന്നു 
തീകായും ഞങ്ങളെല്ലാരും..

തീ നാളത്തിനു മുകളിൽ വെച്ച കൈ
പരസ്പരം മുഖങ്ങളിൽ അമർത്തി
ആ ഇളം ചൂടിലങ്ങിനെ
മതിമറന്നിരിക്കുമ്പോൾ
സ്വർണനൂലിന്റെ കൊലുസ്സണിഞ്ഞു
ചിരിതൂകിയെത്തും പകൽ പതിയെ..

കഴിഞ്ഞ അവധിക്കാലത്തെ
ഡിസംബറിലെ ഒരു വെളുപ്പിന്
ആവി പിടിച്ച്ചോണ്ടിരിക്കുന്ന
വല്ലിമ്മാന്റെ അടുത്ത്
തണുത്തു വിറച്ചിരുന്നപ്പോൾ
ഒരിക്കൽ കൂടിയെന്റെ ഓർമച്ചൂട്ട്
കത്തിച്ചു തന്നു വല്ലിമ്മാ:
"ഒന്നു തീകായാൻ പൂതിയാകുന്നില്ലേ കുട്ട്യേ"

ചോദ്യത്തിലേക്ക് പിടിവിട്ടു വീണപ്പോഴേക്കും
ഉത്തരത്തിന്റെ പിടിവള്ളി
വല്ലിമ്മ തന്നെ ഇട്ടു തന്നിരുന്നു:

"അയ്ന് തീകായാൻ എവിട്യാലെ എലകൾ?..
എലകള് ണ്ടാകുമ്പളല്ലേ ചമലണ്ടാകൂ..
മരങ്ങൾ മുഴുവൻ വെട്ടിട്ടാഞ്ഞീലേ..
തറവാടിന് ചുറ്റുംള്ള തൊടീല് നെറയെ
ന്റെ കുട്ട്യള് പൊരണ്ടാക്കീലേ..
ന്നാലും സാരല്ല്യ.. ന്റെ കുട്ട്യേളല്ലേ..
ഓരെ ഇത്രയും വളർത്തി വലുതാക്ക്യേന്റെ
കനല് മുഴുവൻ ഈ നെഞ്ചില്ണ്ട്.
ന്റെ തണുപ്പ് മാറ്റാൻ അതന്നെ മതീ.."
__________________________© മോന്‍സ്


Friday, August 30, 2013

സ്നേഹം, പ്രണയം പിന്നെ ഇഷ്ടവും













ദിയിൽ നിറയെ പൂക്കളുള്ള ഒരു പൂങ്കാവനമുണ്ടായിരുന്നു.
മുൾവേലി കൊണ്ടുള്ള അതിരിനപ്പുറം കാവലിനു രണ്ടു പേരും.
'സ്നേഹ'വും 'പ്രണയ'വും.
പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളോടായിരുന്നു അവരുടെ 'ഇഷ്ടം'.
പൂവിരിയാന്‍ നിത്യവും ചെടിക്ക് വെള്ളമൊഴിച്ച് കൊടുത്തത് 'സ്നേഹം'. 
നീണ്ട കാത്തിരിപ്പിന്റെ അവസാനം പൂതിപൂത്തു.
ആശാമരച്ചില്ലയിൽ നിറയെ 'ഇഷ്ട'ങ്ങളങ്ങിനെ വിരിഞ്ഞു നിന്നപ്പോൾ
ഓടിവന്നു പറിച്ചെടുത്തു കളഞ്ഞത് 'പ്രണയം'.
വാടിത്തളർന്ന്, 'പ്രണയ'ത്തിന്റെ കാലുകൾക്കിടയിൽ പിടഞ്ഞു തീർന്ന 'ഇഷ്ട'ത്തെ 'സ്നേഹം' മിഴിവാർത്ത് നോക്കിനിന്നു.
പൊട്ടിത്തകർന്ന കിനാവിന്റെ ആഴത്തിലൊരു കുഴികുത്തി സ്നേഹമതിനെ മറമാടി. മണ്ണിനു മീതെ നിറയെ മുള്ളുകളുള്ള ഒരു കള്ളിച്ചെടി നട്ടു 'സ്നേഹം' തിരിഞ്ഞു നടന്നു.
_______________________________© മോന്‍സ്

Thursday, August 22, 2013

കിനാശലഭം












നിദ്രയുടെ മിഴികളെന്നെ
മാടി മാടിവിളിക്കുന്നേരം
ചിറകു മുളച്ച കിനാവൊരു
ചിത്രശലഭമായ് 
പറന്നുയർന്നു പോകാറുണ്ട്..

മഴയുടെ നൂലിഴകളിൽ
തണുത്തു വിറച്ച്
നിന്റെ ജനവാതിൽക്കൽ
വെറുതെ വന്നിരിക്കാറുണ്ട്..

തനിച്ചായിപ്പൊയെന്ന
നിന്റെ വിതുമ്പലിൽ
നഷ്ടപ്പെട്ടു പോകുന്ന
എന്നെ തിരിച്ചറിയാറുണ്ട്..

നിന്റെ കണ്ണീരു തുടക്കാൻ
എന്റെ ചിറകുകൾക്കാവില്ലെന്നു
ഒരു നൂറു പ്രാവശ്യമെങ്കിലും
ശബ്ദം താഴ്ത്തി പറയാറുണ്ട്..

ഒരു നെടുവീർപ്പിനപ്പുറം
നിന്റെ ഹൃദയമിടിപ്പിങ്ങിനെ
ഉയർന്നു കേൾക്കുമ്പോഴേക്കും
നീയില്ലാത്ത ലോകത്തേക്ക്
ഉണർന്നു പോകാറുമുണ്ട്..

എങ്കിലും സഖീ..
തോരാത്ത നിലാമഴയുള്ള
നിന്റെ പൂങ്കാവനത്തിൽ
ഞാനൊരിക്കൽ കൂടെ
പാറി നനഞ്ഞോട്ടെ..

കണ്ടിട്ടും കണ്ടിട്ടും
കൊതിതീരാ കിനാവിലേക്ക്
കണ്ണുകൾ ഇറുകെയടച്ചോട്ടെ..
____________________© മോന്‍സ്



Saturday, August 10, 2013

പെരുന്നാൾ പിറ്റേന്ന്











ചൂടാക്കി ചൂടാക്കി
ഇറച്ചി വരട്ടിയത്
രസം കെടും മുമ്പേ,
സ്കൂളും മദ്റസയും 
നാളെ തുറക്കുമെന്ന് പറഞ്ഞു
വല്ലിമ്മാരത്തു നിന്നും
സലാം ചൊല്ലി പിരിയും..

അന്നേരം
കൊന്തലക്കെട്ടിന്റെ ചൂടുള്ള
പത്തു രൂപയുടെ ഒറ്റ നോട്ട്
എന്റെ ഉള്ളം കയ്യിലേക്ക്
മടക്കി വെച്ച് തരും വല്ലിമ്മ..
"മുട്ട്ടായി വാങ്ങിക്കോൾണ്ടി ട്ടൊ മോനേ.."

"ങ്ങളാണോനെ വസളാക്ക്ണത്, 
പുളിയച്ചാറൊക്കെ വാങ്ങിത്തിന്ന്
ഓന്റെ നാവ് തോലു പോയിരിക്ക്യാമ്മേ"ന്ന്
എന്റുമ്മ കുറ്റം പറയും..
"കണ്ണും ദിക്കും നോക്കി പോണേ"ന്നു 
അപ്പോഴും വല്ലിമ്മ നെടുവീർപ്പിടും..

ഇന്നലെ 
കണ്ണെത്താ ദൂരത്തിനും
അപ്പുറത്തു നിന്നും ഞാൻ
വല്ലിമ്മാക്ക് വിളിച്ചു..
'വല്ലിമ്മാ ഇത് മോനാണ്.."

'ഇജ്ജെപ്പം വിളിക്കുമ്പോ ന്തിനാങ്ങനെ
മോനാ മോനാന്നു പറയണേ? 
അന്റെ ഒച്ച എത്ര ദൂരത്ത്ന്നു കേട്ടാലും
ഇച്ച് മനസ്സിലാകും കുട്ട്യേ..'

കേള്വി കുറഞ്ഞു
ഓർമകളിൽ തടഞ്ഞുവീണ് 
അരികത്തുള്ളവരെപ്പോലും അറിയാതെ 
ഒറ്റക്കിരിക്കുന്ന വല്ലിമ്മാന്റെ മനസ്സ്
എന്റെ ശബ്ദം തിരിച്ചറിഞ്ഞപ്പോൾ
'പെരുന്നാളൊക്കെ കഴിഞ്ഞോ മ്മാ'ന്ന്
ചോദിക്കാൻ മറന്നു പോയിരുന്നു ഞാൻ..
ആ കോന്തല കെട്ടിലിപ്പോഴും
പുത്തൻ നോട്ട് കരുതി വെക്കാറുണ്ടോന്നും..
_________________________© മോന്‍സ്

Photo 
© Latheef Nellichode

Wednesday, May 30, 2012

ഔട്ട്‌ ഓഫ് സിലബസ്














ഹളമയമായ അഞ്ചാം ക്ലാസ്.
കൈകള്‍ മേശക്കു മുകളില്‍ അടിച്ചു ടീച്ചര്‍ 'സൈലെന്‍സ്' പറഞ്ഞു.
ശാന്തരായ കുട്ടികളോട് ടീച്ചര്‍ ചോദിച്ചു:
"മനുഷ്യനു ഈ ലോകത്ത് ജീവിക്കാന്‍ അത്യാവശ്യം വേണ്ടത് എന്താണ്?
'വായു', 'ജലം', 'വെള്ളം', 'പാര്‍പ്പിടം',  'ഭൂമി',.  പുസ്തകത്തില്‍ തന്നെ ഉറങ്ങിയെഴുന്നേല്‍ക്കുന്ന 'പഠിപ്പിസ്റ്റു'കളുടെ ഉത്തരങ്ങള്‍ നീണ്ടു പോയി.
ഒരു ചോദ്യത്തിനു ഒരുപാട് ശരിയുത്തരങ്ങള്‍ ലഭിച്ചപ്പോള്‍ കുട്ടികളുടെ 'ജനറല്‍ നോളജും', തന്റെ ശിക്ഷണത്തിന്റെ പുരോഗതിയുമോര്‍ത്തു ടീച്ചര്‍ പുളകം കൊണ്ടു.
അപ്പോഴാണ്‌  ക്ലാസ്സിനു പുറത്തെ ചുമരില്‍ ചാരി നിന്നിരുന്ന കുട്ടി മറ്റൊരു ഉത്തരം പറഞ്ഞത്.
"മന:സ്സമാധാനം".
ഡാഡിയും മമ്മിയും തമ്മിലുള്ള സൌന്ദര്യപ്പിണക്കം കാരണം നിത്യവും നേരം വൈകിയെത്തി പുറത്തു നില്‍ക്കേണ്ടി വരുന്ന ആ കുട്ടിയുടെ ഉത്തരം 'ഔട്ട്‌ ഓഫ് സിലബസ്' ആയിരുന്നു.
___________________© മോന്‍സ്



Saturday, April 21, 2012

മഴയോട് പറയാനുള്ളത്













മഴ പെയ്തുതോര്‍ന്ന നേരം
മഴവില്ലിന്‍ നിറമേഴും പകര്‍ന്നു 
ഇടവഴിയിലെ മരങ്ങളെ
ഇളംവെയില്‍ സ്വന്തമാക്കി..

നനഞു കുതിര്‍ന്നൊരു
വര്‍ഷകാല കിനാക്കളില്‍
സുഖമായുറങ്ങുകയായിരുന്ന
മരവും ദലമര്‍മരങ്ങളും
അറിഞ്ഞതേയില്ല ഒന്നും..

മഴയുടെ നെടുവീര്‍പ്പുകള്‍
നഷ്ടപ്രണയത്തിന്‍ ദൂതുമായ്‌
കാറ്റായ് തേടിയെത്തിയ നേരം
ഇലത്തുമ്പില്‍ തളംകെട്ടിക്കിടന്ന
അവസാന മഴയോര്‍മയും പൊഴിച്ച്
പ്രണയവിവശയായ് മരം ചോദിച്ചു:

"ദൂരെ ഒളിച്ചിരിക്കും നിലാമഴയോട്
ഒന്നൂടെ വരാന്‍ പറയുമോ ഇതിലേ?
വെറുതെ പെയ്തൊഴിയാനല്ല;
നിര്‍ത്താതെ തിമിര്‍ത്തു പെയ്യാന്‍
മനം കുളിരണിയും വരെയല്ല;
മൃതിയുടെ മണ്ണിലടിയും വരെ..!!"
________________© മോന്‍സ്




Sunday, April 8, 2012

മഴച്ചിത്രങ്ങള്‍















റയത്തിറ്റിക്കൊണ്ടിരിക്കുന്ന

മഴനൂലില്‍ കോര്‍ത്ത
അനുരാഗ മുത്തുകളുടെ
തിളക്കം കണ്ടിരിക്കാന്‍ രസമാണ്!!

കാത്തു കാത്തു നിന്നിരുന്ന
വേഴാമ്പലിനെ പോലും മറന്നു
നോക്കി നോക്കി നില്‍ക്കെ
കണ്മുന്നില്‍ പെയ്തുതോരുമ്പോള്‍
മഴ ബാക്കിവെക്കുന്നത്‌ സങ്കടമാണ്!!

"കര്‍ക്കിടകം വരുന്നതിന്റെ മുന്നേ
പൊട്ടിയ ഓടും പട്ടികയും കൈക്കോലും
ഒന്ന് മാറ്റിയിടേണ്ടെ മോനെ?"
ചോദ്യത്തിന്റെ ഉത്തരം കടമാണ് !!
അല്ല, കടം മാത്രമാണ് !!!
___________________© മോന്‍സ്

Saturday, March 3, 2012

ദേശാടനക്കിളിയും കരയും













രുപാട് കാലത്തിനു ശേഷം തിരിച്ചെത്തിയ
ദേശാടനക്കിളി പുഴയോരത്തോട് പതിയെ ചോദിച്ചു:
"ഇവിടെയൊരു പുഴയുണ്ടായിരുന്നല്ലോ, അതെവിടെ?"
"ഓ, ഈ പുഴ വറ്റിയിട്ട് കുറച്ചായി.."
"പുഴ വറ്റുമോ?"
"പിന്നേ.. മനുഷ്യ മനസ്സിലെ നന്മ വരെ വറ്റിപ്പോകുന്നു..
പിന്നെയല്ലേ ആര്‍ക്കോ വേണ്ടി ഒഴുകിയിരുന്ന ഈ പുഴ.."
ആത്മാവ് നഷ്ടമാകുമ്പോള്‍,
വറ്റിപ്പോകും എല്ലാ നീരുറവകളും..
വിശ്വാസം നഷ്ടമാകുമ്പോള്‍,
ബാക്കിയുണ്ടായിരുന്ന പ്രതീക്ഷകളും..
____________________© മോന്‍സ്

Tuesday, February 14, 2012

ചുവന്ന പൂക്കളും ശലഭങ്ങളും










ഒരു പ്രണയദിനം കൂടി
പടിയിറങ്ങിപ്പോകുമ്പോള്‍
മനസ്സിന്റെ പടിവാതില്‍ക്കല്‍
ആരോ കാണിക്ക വെച്ചിരുന്നു
ഒരു കുടന്ന ചുവന്ന പൂക്കളും
കുറച്ചു  ചിത്രശലഭങ്ങളും
ഉത്തരമില്ലാത്ത ചോദ്യങ്ങളും..

പൂക്കളിലെ പ്രണയച്ചുവപ്പ്

കണ്ടുമറന്ന ഓര്‍മയില്‍ നിറയുന്നു..
തിരക്കിന്റെ വേഗതയിലെപ്പോഴോ 
കണ്ടുനില്‍ക്കാനാകാതെപോയ കാഴ്ച..
റെയില്‍വേ ട്രാക്കിലെ തിളക്കത്തില്‍
കട്ടപിടിച്ച പെണ്‍പൂവിന്‍ ചോരയ്ക്കും
ഇതേ നിറമായിരുന്നു..!!

നനഞ്ഞു തുടങ്ങിയ കണ്ണിലും
വെറുതെ തുടിക്കും നെഞ്ചിലും
ശലഭങ്ങള്‍ പറന്നു വന്നിരിക്കുന്നു
നോവിന്റെ സൂചി കുത്തിയിറക്കുന്നു..

അച്ഛന്റെ കാലുകള്‍ക്കിടയില്‍
പിടഞ്ഞു തീര്‍ന്ന കൊച്ചുകുട്ടിയുടെ
കല്ലറക്കു മുകളില്‍ പറന്നിരുന്ന
സ്വര്‍ഗത്തിലെ ശലഭങ്ങള്‍ക്കും
ഇതേ തുടിപ്പായിരുന്നു..!!

 
പ്രണയമെന്തെന്ന ചോദ്യത്തിനു

ശരീരമെന്നുത്തരം പറഞ്ഞതാരാണ്?
ആശാമരച്ചില്ലയില്‍ കൂടൊരുക്കിയ
പ്രണയം വിരിഞ്ഞു വരുമ്പോള്‍
കാമമായിത്തീന്നതെങ്ങിനെയാണ്?
 
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുമായി
ആരോരുമില്ലാത്തൊരാല്‍മരച്ചോട്ടില്‍
ഒറ്റക്കിരുന്നു കരയുന്നുണ്ടായിരുന്നു
പ്രണയമെന്ന സത്യം..
നന്മയുടെ മണമുള്ള റോസാപ്പൂവും പിടിച്ച്..
ഉപാധികളില്ലാത്ത
ഒരു മനസ്സും തിരഞ്ഞ്..!!
___________________________© മോന്‍സ്

Tuesday, February 7, 2012

നക്ഷത്രലോകത്തെ സുന്ദരി















 വളുടെ കണ്ണിലെ നക്ഷത്രപ്പൊട്ടുകളിലേക്ക്
ഇമവെട്ടാതെ നോക്കി നില്‍ക്കെയാണ്
അറിയാതെ ഞാന്‍ ചോദിച്ചുപോയത്:

"എനിക്കുമാത്രമായെന്നും ഉദിച്ചുനില്‍ക്കുന്ന
ഒരു കൊച്ചു നക്ഷത്രമായിക്കൂടെ നിനക്ക്?"

അവള്‍ ഒന്ന് ചിരിച്ചു. പിന്നെ പതിയെ പറഞ്ഞു:

"ഞാനെന്ന നക്ഷത്രം എപ്പോഴുമുണ്ട് നിന്റെ മുന്നില്‍
ചിലനേരം നിനക്ക് കാണാനാകില്ലെന്നു മാത്രം..
ഒരു നിമിഷം തരൂ.. ഞാനെന്നെന്നേക്കുമായി നക്ഷത്രമാകാം.."

അവള്‍ പറഞ്ഞു തീരുന്നതിനു മുമ്പേ അസ്തമിച്ചു സൂര്യന്‍..
ഇരുള്‍വീണ വാനില്‍ അതാ അവളങ്ങിനെ
തിളങ്ങി നില്‍ക്കുന്നു..
മേലെ ഇമചിമ്മിക്കൊണ്ടിരിക്കുന്ന താരം എന്റേതാണെന്ന്
ഉറക്കെയുറക്കെ ലോകത്തോട്‌ വിളിച്ചു പറഞ്ഞു ഞാന്‍.
മനസ്സ് തുടികൊട്ടുകയായിരുന്നു സന്തോഷത്താല്‍..
പെട്ടെന്ന്
പുലരി പിറന്നു..
പറവകള്‍ ദൂരേക്ക് പറന്നുപോയി..
ശൂന്യമായ നീലാകാശം എന്നെ കളിയാക്കി ചിരിച്ചു..

കണ്ണില്‍ കുത്തിത്തറച്ച പകലിന്റെ വെളിച്ചം ഓര്‍മിപ്പിച്ചു:

"കൂരിരുട്ടില്‍ മാത്രമേ നിനക്കാ നക്ഷത്രത്തെ കാണാനാകൂ..
പക്ഷെ അവള്‍ക്കെപ്പോഴും നിന്നെ കാണാം.."

കണ്ണില്‍ നനവ്‌ പടരുകയായിരുന്നു..

"
ഇതുകൂടി നീയറിയണം...
ഇഷ്ടമെന്നാല്‍ സ്വന്തമാക്കുക എന്നര്‍ത്ഥമില്ല.
സ്നേഹമെന്നാല്‍ വിട്ടുകൊടുക്കല്‍ കൂടിയാണ്..."

വേണ്ടില്ലായിരുന്നു.. ഒന്നും... ഒന്നും..
ഇന്നലെ രാത്രിയിലും നിന്നെ
ഓര്‍ത്തോര്‍ത്തുറങ്ങിയപ്പോഴാണ്
എന്റെ സ്വപ്നത്തില്‍ നീ വന്നിറങ്ങിയത്..
ഒരു ചോദ്യശരം നെഞ്ചില്‍ തൊടുത്തു പോയത്..

"എന്നെ കാണാനാണോ പ്രിയാ
പകല്‍ വെളിച്ചത്തിലും നീ ഇരുട്ടിനെ സ്നേഹിക്കുന്നത്?
ആള്‍ക്കൂട്ടത്തിലും ഒറ്റക്കാണെന്ന് കള്ളം പറഞ്ഞ്
കിളിവാതിലുകള്‍ ചേര്‍ത്തടച്ചു
ഈ ഇരുട്ട് മുറിയില്‍ ഇങ്ങനെ ഒറ്റക്കിരിക്കുന്നത്..?"

___________________________© മോന്‍സ്


Thursday, January 26, 2012

യാ റബീഹ്














കുളിര്‍മഞ്ഞു ചൂടി നില്‍ക്കും ഇലച്ചാര്‍ത്തുകള്‍
ഒളിപ്പിച്ചുവെക്കുന്നൊരാ മഴയോര്‍മകള്‍ പോല്‍
നെറികേടുകള്‍ കനം വെപ്പിച്ചതെങ്കിലും
ഈ പൊള്ള മനസ്സിലുമുണ്ട് മുത്ത്‌ റസൂലേ
പുണ്യ മദീനയുടെ ചില മണലോര്‍മകള്‍..

എന്നെയും ഈ മനസ്സിനെയും ആ മദീനയേയും
ഈ ലോകം തന്നെയും പടക്കാന്‍ കാരണഭൂതരായ്
മണ്ണിലും വിണ്ണിലും പ്രകാശം പൊഴിച്ച് നിന്നൊരാ
പുണ്യറസൂലിന്‍ തിരുസവിധത്തിലേക്കു ഞാന്‍
ഇളംകാറ്റിനൊപ്പം ഒരു തീര്‍ത്ഥയാത്ര പോയി.. 

ആ പച്ച ഖുബ്ബയാണ് മനസ്സിലാദ്യം പതിഞ്ഞു പോയത്

കണ്ണുകളാണ് സ്വപ്നത്തില്‍ നിന്നും നേരിലേക്ക് പെയ്തത്
മുകിലിന്റെ മടിയില്‍ നിന്നുതിര്‍ന്നുവീഴും നിലാമഴയായ്
പാപമനസ്സിന്‍ പുറംതോട് പൊട്ടിയൊലിച്ചു പോവുകയായ്

മേലെ അതിരുകളില്ല്ലാത്ത ഭക്തിയുടെ ആകാശത്ത്
വട്ടമിട്ടു പറക്കുന്ന വെള്ളരിപ്രാവുകളിലായിരുന്നു നോട്ടം..
താഴെ അലയടങ്ങാത്ത  സ്നേഹത്തിന്റെ കടലോരത്ത്
പുകള്‍പെറ്റ റസൂലിന്റെ സാമീപ്യമായിരുന്നു എന്റെ തേട്ടം..

പകലില്‍ തൂവെളിച്ചമായും രാത്രിയില്‍ നിറനിലാവായും
പ്രപഞ്ചത്തിലാദ്യ പ്രകാശ സൃഷ്ടിയാം തിരുദൂതരുള്ളപ്പോള്‍ 
ഈ മദീനത്തെ പള്ളിയിലെന്തിനാണ്  ഇത്രയും വിളക്കുകള്‍?
ഈന്തപ്പനയിലുറങ്ങിയവര്‍ക്കെന്തിനാണ് തണല്‍ കുടകള്‍?

ഉറങ്ങുന്ന ഉമ്മത്തിനു വേണ്ടി ഉറങ്ങാതെ പ്രാര്‍ഥിച്ച്
ഇരുള്‍കാടുകള്‍ വെട്ടിത്തെളിച്ച് നേര്‍വഴി കാണിച്ചുതന്ന്
എന്റെ കാല്പാടുകള്‍ അല്ലാഹുവിലേക്കുള്ളതാണെന്നു പറഞ്ഞ്

മുത്ത് റസൂല്‍ നന്മയുടെ കെടാവിളക്കുമായി  മുമ്പേ നടന്നുപോയ്‌..

എങ്കിലും ഇഷ്കിന്റെ നിലാതിങ്കളാം പുണ്യ പ്രവാചകരെ
അറിഞ്ഞാലും പറഞ്ഞാലും തീരാത്ത കവിതയാകും തങ്ങളെ
ഒരോര്‍മദിനത്തില്‍ മാത്രം 
ഓര്‍ത്തെടുക്കുന്നതല്ല ഞാനങ്ങയെ  
മറക്കില്ലൊരിക്കലും  മനസ്സില്‍ നിന്നും മൃതിയണയും നാള്‍ വരെ 

മദീനാ പൂങ്കാവില്‍ നിന്നും ശാശ്വതസ്വര്‍ഗത്തിലേക്ക്
ശഫാഅത്തിന്‍ തണലുമായ് മുത്ത്‌ നബിയെത്തുമ്പോള്‍
റൌളാശരീഫിന്നരികെ കരഞ്ഞുനിന്നിരുന്നീ അപരാധിയെ
കൈപിടിക്കാനെത്തും നബിയെ ഞാന്‍ കിനാവ്‌ കണ്ടോട്ടെ?
ഈ ഹൃദയം അവിടത്തോടുള്ള മുഹബ്ബത്താല്‍ നിറച്ചോട്ടെ?


സ്വല്ലള്ളാഹു അലാ മുഹമ്മദ്‌   സ്വല്ലള്ളാഹു അലൈഹി വസല്ലം
സ്വല്ലള്ളാഹു അലാ മുഹമ്മദ്‌   സ്വല്ലള്ളാഹു അലൈഹി വസല്ലം
___________________________________________© മോന്‍സ്  


Sunday, January 22, 2012

ഓര്‍ക്കാറുണ്ടോ എന്നെ നീ..?

ന്ന്....
മേയ് മാസത്തിലെ സായംസന്ധ്യയില്‍
പ്രതീക്ഷയുടെ ഒരു സൂര്യന്‍ കൂടെ
ദൂരെ ദൂരേക്ക് മാഞ്ഞുപോകുന്നേരം
നറുനിലാവിന്‍ നുറുങ്ങുവെട്ടവുമായ്
എന്നകതാരിലേക്ക് പെയ്തിറങ്ങിയ
പൂനിലാമഴയാണ് നീ...

പിന്നെ....
നിനക്കാത്ത നേരത്തോരുനാള്‍
"എന്നെ നീ മറന്നു പോയോ" എന്ന്
കളിയായ്‌ നീ പരിഭവിച്ചപ്പോയും
"നിന്നെ മറന്നാല്‍ ഞാനുണ്ടോ " എന്ന്
മറുപടിയായ് ഞാന്‍ ചൊല്ലിയപ്പോഴും
പരസ്പരം സ്നേഹിക്കയായിരുന്നുവെന്നു
അറിഞ്ഞിരുന്നില്ല നമ്മള്‍..................................

സൌഹൃദവും പ്രണയവും ഒളിച്ചു കളിച്ച
നമ്മുടെ കൌമാരത്തിനിടക്കെപ്പെഴോ 
നിന്‍ മനസ്സിലെ പാതിചാരിയ കിളിവാതിലില്‍
ആകാശം കാണാതെ കാത്തുവെച്ചൊരു
മയില്‍‌പീലിത്തണ്ട് നീ കണ്ടിരുന്നോ?
വെറുതെ ചോദിച്ചതാണ്..
മറ്റാര്‍ക്കും സ്വന്തമാവാത്ത
എന്റെ മനസ്സായിരുന്നത്..

ഇന്നലെ....
ഇഷ്ടം ഇഷ്ടത്തെ കണ്ടെതിയപ്പോഴേക്കും
കാലമൊരുപാട് ഇലകളെ കൊഴിച്ച്ചിരുന്നില്ലേ..!!
"നമുക്കെന്നെങ്കിലും ഒരുമിക്കാന്‍ കഴിയുമോ?"
ചോദ്യം നിന്‍റെതാണുഎന്നോടാണ്...
പാതിയില്‍ പൊഴിഞ്ഞേക്കാവുന്ന സ്വപ്നങ്ങള്‍ക്ക്
ചിറകു നല്‍കി പറക്കാന്‍ വിട്ടപ്പോയും
പ്രതീക്ഷയുടെ അവസാനത്ത ഇലയും
മണ്ണടിയും വരെ ശിശിരം കാത്തുനിന്നപ്പോഴും
ഇങ്ങേനെയൊരു ചോദ്യം നീ ചോദിക്കുമെന്നോ
അതിനൊരുത്തരം തരാന്‍ എനിക്കാവുമെന്നോ
ചിന്തിച്ചിരുന്നില്ല ഞാനൊരിക്കലും...  

അന്ന് കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന നമ്മള്‍
ഇന്ന് നോക്കുന്നത് അകലങ്ങളിലേക്കാണ്..
അന്ന് സ്വപ്നങ്ങള്‍ക്ക് ജീവനേകിയ നമ്മള്‍
ഇന്ന് ഓര്‍മകളില്‍ ജീവിച്ചു തീര്‍ക്കുന്നു.. 
അറിയാതെ പറയാതെ പോയ്‌മറഞ്ഞതല്ല നീ 
അറിഞ്ഞിട്ടും പറഞ്ഞിട്ടും വിധിയില്ലാതെ പോയതാണ്..

എങ്കിലും സഖീ ഈ സ്നേഹം നിനക്കറിയാനാകും
നിന്നരികില്‍ പെയ്യും മഴത്തുള്ളികളിലും
കൂടെ തഴുകിയെത്തും കുളിര്‍ക്കാറ്റിലും
ഒരു പക്ഷെ നിന്റെ ഹൃദയമിടിപ്പില്‍ പോലും..

ഞാന്‍ എന്‍റെ നെഞ്ചില്‍ കൈവെക്കുമ്പോഴെല്ലാം
ആദ്യം നോവുന്നത് നിന്‍റെ മനസ്സിനാണെന്നത്
നീ പറഞ്ഞ വെറും വാക്കല്ലായിരുന്നെങ്കില്‍........................
തനിച്ചിരിക്കുമ്പോള്‍ കണ്ണുകള്‍ ആര്‍ദ്രമാകാറുണ്ടെങ്കില്‍..
ആ കണ്ണീരില്‍ എന്നോര്‍മകള്‍ വാചാലമാകാറുണ്ടെങ്കില്‍..   
___________________© മോന്‍സ്